ആറന്മുള ബ്രാന്‍ഡ് അരി വിപണിയിലിറക്കി




ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ ലാന്‍ഡ് സീലിംഗ് ആക്ട് ലംഘിച്ചതായി ഹൈക്കോടതി കണ്ടെത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ ഈ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിനുള്ള നടപടി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെയുണ്ടാവും. ഹൈക്കോടതി വിധി പ്രകാരം ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ആറന്മുള അരിയുടെ വിപണനവും അരിക്കടയുടെ ഉദ്ഘാടനവും നെല്ലിന്റെ സംഭരണവില വിതരണവും ഐക്കര ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിമാനത്താവളത്തിനായി ഏറ്റെടുത്ത 420 ഹെക്ടര്‍ ഉള്‍പ്പടെ ആറന്മുള പുഞ്ചയിലെ എല്ലാ പ്രദേശത്തും രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായ തോതില്‍ നെല്‍കൃഷി പുനരാരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ നെല്‍കൃഷി നിലവിലുള്ള 196000 ഹെക്ടറില്‍ നിന്ന് മൂന്നു ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കും. നെല്ല് ഉത്പാദനം അഞ്ചു ലക്ഷം മെട്രിക് ടണില്‍ നിന്ന് 10 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തും. ഒരു വര്‍ഷംകൊണ്ട് 15000 ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷിയിറക്കി. നെല്‍കൃഷി വ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി കൃഷി വകുപ്പ് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ഓരോ സ്ഥലത്തേയും നെല്ല് അരിയാക്കി അതതു പ്രദേശത്തിന്റെ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് വിഷരഹിതമായ നല്ല അരിയുടെ ലഭ്യത ഉറപ്പാക്കും. നെല്ല് കുത്തുന്നതിന് മൂന്ന് ചെറുകിട മില്ലുകള്‍ ആരംഭിക്കുകയും അരി പ്രാദേശിക ബ്രാന്‍ഡ് നാമത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും.

 ആറന്മുളയിലെ നെല്‍കൃഷിയുടെ വിജയം സര്‍ക്കാരിന്റെയും നാട്ടിലെ ജനങ്ങളുടെയും ഇച്ഛാശക്തിയാണ് വ്യക്തമാക്കുന്നത്. ആറന്മുളയില്‍ വിജയകരമായി നെല്‍കൃഷി നടപ്പാക്കിയതിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം നെല്ലിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള നെല്‍കര്‍ഷകരെ നിലനിര്‍ത്തുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയില്‍ കൊണ്ടുവരുന്നതിനും കഴിഞ്ഞു. ഇതിനൊപ്പം നെല്‍കൃഷി ചെയ്യുന്ന പാടം മറ്റാവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കാതിരിക്കാന്‍ ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്തു. ആദ്യമായി സംസ്ഥാനത്ത് കരനെല്‍കൃഷി പദ്ധതി ആരംഭിച്ചു. ഒരു വര്‍ഷം 2950 ഹെക്ടറില്‍ കരനെല്‍കൃഷി ചെയ്തു. മാനവരാശിയുടെ അടിസ്ഥാനമായ പ്രകൃതി മൂലധനത്തിന്റെ ശോഷണമാണ് ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. കുടിവെള്ളക്ഷാമം ഇതിന്റെ ദുരന്ത ഫലമാണ്. പ്രകൃതിയെ തിരിച്ചുപിടിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. പ്രകൃതി മൂലധനത്തെ തകര്‍ത്ത് വികസനം സാധ്യമല്ല. ഇനി നഷ്ടപ്പെടാന്‍ നമുക്ക് പാടങ്ങളില്ല.

ആറന്മുളയില്‍ നടന്ന സമരം വരുംതലമുറയ്ക്കുവേണ്ടിയാണ്. ആറന്മുളയില്‍ വിമാനത്താവളത്തിനുവേണ്ടി വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്ത പ്രദേശത്തേക്ക് കൃഷി തിരികെകൊണ്ടുവരുന്നതിന് ഐതീഹാസിക സമരമാണ് നടന്നത്. എല്ലാ വിഭാഗം ജനങ്ങളും ഇതില്‍ പങ്കാളികളായി. തങ്ങളുടെ കൃഷി സ്ഥലം തിരികെ കിട്ടാന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. പ്രതിഷേധിച്ചവരെ വികസന വിരോധികളായി ചിലര്‍ മുദ്രകുത്തി. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് നെല്‍കൃഷി ആറന്മുളയില്‍ തിരികെ കൊണ്ടുവരികയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു. ആറന്മുളയുടെ ചങ്കും കരളുമായ പാടശേഖരമാണ് വിമാനത്താവളത്തിനായി നികത്തിയത്. ഈ പാടശേഖരം മരിച്ചാല്‍ 10 വര്‍ഷംകൊണ്ട് ആറന്മുളയുടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വീണാ ജോര്‍ജ് എം.എല്‍.എയുടേയും ജനപ്രതിനിധികളുടേയും പാടശേഖര സമിതികളുടെയും നേതൃത്വത്തിലാണ് ആറന്മുളയില്‍ വീണ്ടും നെല്‍കൃഷി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജനശക്തിയും ഒത്തുചേര്‍ന്നാല്‍ ഏതുലക്ഷ്യവും സാധ്യമാവുമെന്നാണ് ആറന്മുളയിലെ വിജയകരമായ നെല്‍കൃഷി തെളിയിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി ആറന്മുള പാടത്ത് വിത്തെറിഞ്ഞത് കൃഷിയോട് സംസ്ഥാന സര്‍ക്കാരിനുള്ള താല്‍പര്യമാണ് വ്യക്തമാക്കുന്നത്.

സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുള്ള വികസനമാണ് ആവശ്യം. പ്രതീക്ഷിച്ചതിലപ്പുറമുള്ള വിളവാണ് ആറന്മുള പുഞ്ചയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. നിരവധി പേര്‍ പുതുതായി കൃഷിയിറക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ തങ്കമ്മ, എം.ബി സത്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷ പുരുഷോത്തമന്‍, മനോജ് മാധവശേരില്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ആര്‍.അജയകുമാര്‍, ശരത്ചന്ദ്രകുമാര്‍, പ്രസാദ് വേരുങ്കല്‍, രമാ ഭാസ്‌കരന്‍, ഓയില്‍പാം ചെയര്‍മാന്‍ വിജയന്‍ കുനിശേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു