വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍



സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് സഹായം. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നാല്‍പത് ശതമാനത്തിനു മുകളില്‍ അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയാണ്. ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് ഈ പദ്ധതി ബാധകം. മാനേജ്‌മെന്റ്, എന്‍. ആര്‍. ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവരെ സഹായ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ഏപ്രില്‍ ഒന്നിന് മുന്‍പ് തിരിച്ചടവ് ആരംഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. ആദ്യ വര്‍ഷം 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും തുക സര്‍ക്കാര്‍ നല്‍കും. നാലു ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ എടുത്തതും 2016 മാര്‍ച്ച് 31ന് മുമ്പ് നിഷ്‌ക്രിയാസ്തിയായതുമായ വിഭാഗങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന തുകയുടെ 60 ശതമാനം സഹായം നല്‍കും. ബാക്കി 40 ശതമാനം ലോണെടുത്തയാള്‍ അടയ്ക്കണം. നേരത്തെ തുക അടച്ചിട്ടുണ്ടെങ്കില്‍ അത് നാല്‍പ്പത് ശതമാനത്തിലെ വിഹിതമായി കണക്കാക്കും. നാലു ലക്ഷം രൂപയ്ക്കു മുകളില്‍ പരമാവധി ഒന്‍പത് ലക്ഷം രൂപ വരെ ലോണ്‍ എടുക്കുകയും നിഷ്‌ക്രിയാസ്തിയായി മാറുകയും ചെയ്ത വിഭാഗങ്ങളില്‍ 50 ശതമാനം തുക, പരമാവധി 2.40 ലക്ഷം രൂപ, ബാങ്കുകളുടെ സമ്മതത്തോടെ പ്രത്യേക പാക്കേജില്‍ പെടുത്തി നല്‍കും. വായ്പാകാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു